Back To Top

 കഅ്ബയും ഹജ്ജും പ്രതിനിധീകരിക്കുന്നത്

കഅ്ബയും ഹജ്ജും പ്രതിനിധീകരിക്കുന്നത്

Spread the love

കഅ്ബക്ക് ഇസ്‌ലാമില്‍ സവിശേഷമായ സ്ഥാനം നല്‍കപ്പെട്ടിരിക്കുന്നു.  കഅ്ബയുടെയും ഇബ്രാഹീം നബി(അ)യുടെയും ചരിത്രം വ്യക്തിപരവും സാമൂഹികവുമായ ചില സവിശേഷതകളെ പ്രതിനിധാനം ചെയ്യുന്നു എന്നതാണ് അതിന് കാരണം. അല്ലാഹുവിനുള്ള സമര്‍പ്പണം, ഇസ്‌ലാമിക പ്രബോധനം, നിര്‍ഭയമായ സാമൂഹിക ചുറ്റുപാട് എന്നിവ അതില്‍ പ്രധാനമാണ്.

ഇസ്‌ലാമിന്റെ അന്തസത്ത അല്ലാഹവിനുള്ള സമര്‍പ്പണമാണ്. ആ സമര്‍പ്പണത്തിന്റെ ഉയര്‍ന്ന മാതൃകയായാണ് വിശുദ്ധ ഖുര്‍ആന്‍ ഇബ്രാഹീം നബി(അ)യുടെയും ഹജ്ജിന്റെയും ചരിത്രങ്ങളെ വിശദീകരിക്കുന്നത്. പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള മുസ്‌ലിമിന്റെ (അല്ലാഹുവിന് സമര്‍പ്പിച്ചവന്‍) ചിത്രം അവതരിപ്പിക്കാന്‍ ഖുര്‍ആന്‍ പ്രധാനമായും അവലംഭിക്കുന്നത് ഈ ചരിത്രത്തെയാണ്. അതാണ് യഥാര്‍ത്ഥ സമര്‍പ്പണമെന്നും അതിനെ അവഗണിക്കുന്നത് വിണ്ഢിത്തമാണെന്നും ഖുര്‍ആന്‍ ഉദ്‌ബോധിപ്പിച്ചിരിക്കുന്നു (അല്‍ബഖറ:130,131). ഇബ്രാഹീം (അ)യുടെ ചരിത്ര കഥനം അദ്ദേഹത്തിന്റെ സമര്‍പ്പണത്തെ പരാമര്‍ശിക്കാതെ സാധ്യമല്ല. സ്വാഭാവികമായും ഹജ്ജ് ഉമ്മത്തിന്റെ സമര്‍പ്പണത്തിന്റെ പ്രചോദനവും ഊര്‍ജ്ജവുമായിത്തീരണം.

ഇസ്‌ലാമിക പ്രബോധനത്തിന്റെ ചരിത്രം കൂടിയാണ് കഅ്ബയുടെയും ഹജ്ജിന്റെയും ചരിത്രം. സ്വന്തം ജീവിതത്തെ അല്ലാഹുവിന് സമര്‍പ്പിക്കുക മാത്രമല്ല, അതിന്റെതന്നെ ഭാഗമായി ജീവിതത്തെ മുഴുവന്‍ ഇസ്‌ലാമിക പ്രബോധനത്തിന് വേണ്ടി നീക്കിവെച്ച വ്യക്തിത്വമാണ് ഇബ്രാഹീം നബി(അ). സ്വദേശത്തും അവിടെനിന്ന് പുറപ്പെട്ട ശേഷം ഈജിപ്ത്, സിറിയ, ഫലസ്ത്വീന്‍, സഊദീ അറേബ്യ… തുടങ്ങിയ വിശാലമായ പ്രദേശത്ത് അദ്ദേഹം സഞ്ചരിച്ചത് ദൈവീക ദീനിന്റെ പ്രബോധനം നിര്‍വ്വഹിക്കുന്നതിന് വേണ്ടിയായിരുന്നു. ദൈവദത്തമായി അദ്ദേഹത്തിന് ലഭിച്ച ഇമാമത്ത് പ്രബോധനത്തിന്റെ കൂടി ഇമാമത്തായിരുന്നു. ‘താങ്കളെ നാം ജനങ്ങള്‍ക്ക് ഇമാമായി നിശ്ചയിച്ചിരിക്കുന്നു'(അല്‍ ബഖറ:124) എന്ന ഖുര്‍ആനിക പ്രയോഗം ഇമാമത്തിന്റെ എല്ലാ ആശയത്തെയും ഉള്‍ക്കൊള്ളുന്നു. ഇമാമത്തുസ്സ്വലാത്ത്, ഇമാമത്തുല്‍ ഖിലാഫത്ത്, ഇമാമത്തു രിസാലത്ത് എന്നിവയെല്ലാം ഈ നായകത്വത്തിന്റെ പരിധിയില്‍പെടുന്നു എന്ന് ശഹീദ് സയ്യിദ് ഖുത്വുബ് നിരീക്ഷിക്കുന്നുണ്ട്. പ്രാവാചക ദൗത്യത്തിന്റെ നായകത്വം ഇവിടെ പ്രത്യേകം പ്രസ്താവ്യമത്രെ. സന്താനങ്ങളും ബന്ധുക്കളുമായ, സമകാലികരായ പ്രാവാചകന്‍മാരുടെ പ്രബോധനത്തിന്റെ നേതൃത്വമായിരുന്നു അദ്ദേഹം. സദൂം ദേശത്ത് ലൂത്വ് നബി(അ)യും ഫലസ്ത്വീനില്‍ ഇസ്ഹാഖ് നബി(അ)യും മക്ക കേന്ദ്രീകരിച്ച് ഇസ്മാഈല്‍ നബി(അ)യും ഈ നേതൃത്വത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രബോധന പ്രവര്‍ത്തങ്ങള്‍ നിര്‍വ്വഹിച്ചത്. പ്രവാചക കുലത്തിന്റെ പിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സന്താനപരമ്പരയിലാണ് പില്‍കാല പ്രവാചകന്‍മാരില്‍ ഖുര്‍ആന്‍ പരാമര്‍ശിച്ച ഒട്ടുമിക്ക പ്രവാചകന്‍മാരും കടന്നു വന്നിട്ടുള്ളത്. പ്രബോധന ചുമതല സാമൂഹികമായി ഏല്‍പ്പിക്കപ്പെട്ട മൂന്ന് ജനതകള്‍ (ജൂത, ക്രൈസ്തവ, മുസ്‌ലിം സമൂഹങ്ങള്‍) അദ്ദേഹത്തെ തങ്ങളുടെ പിതാവായി, നേതൃത്വമായി അവകാശപ്പെടുന്നവരാണ്.

ജീവിതത്തിന്റെ എല്ലാതലവും ഇസ്‌ലാമിക പ്രബോധനവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇബ്രാഹീം നബി(അ)യുടെ ചരിത്രവിവരണത്തില്‍ അദ്ദേഹത്തിന്റെ ദൗത്യനിര്‍വ്വഹണത്തിന്റെ അവസാന ഘട്ടമായി ഖുര്‍ആന്‍ പ്രദിപാതിക്കുന്നത് കഅ്ബ നിര്‍മ്മാണവും ഹജ്ജിന് വേണ്ടിയുള്ള ആഹ്വാനവുമാണ്. ഹജ്ജിന് വേണ്ടിയുള്ള വിളമ്പരം തന്നെയും പ്രബോധനത്തിന് വേണ്ടിയുള്ള ആഹ്വാനമായി കാണേണ്ടിവരും. ഏക ദൈവത്തെ ആരാധിക്കാന്‍ സ്ഥാപിതമായ ഭവനത്തിലേക്ക് തീര്‍ത്ഥയാത്രക്കുള്ള ക്ഷണം പക്ഷെ, വിശ്വാസികളോട് മാത്രമല്ല, മുഴുവന്‍ ജനതയോടും നടത്താനാണ് ഇബ്രാഹീം നബി(അ)യോട് അല്ലാഹു ആവശ്യപ്പെടുന്നത്. ‘ജനങ്ങള്‍ക്കിടയില്‍ ഹജ്ജിന് വിളമ്പരം നടത്തുക.'(ഹജ്ജ്:27) എന്ന വാക്യത്തില്‍ നിന്ന് ജനങ്ങളാണ് വിളമ്പരത്തിന്റെ അഭിസംബോധിതര്‍ എന്ന് വ്യക്തം. വിശ്വാസികളെ മാത്രമല്ല, മുഴുവന്‍ ജനതയെയുമാണ് ഇബ്രാഹീം നബി(അ)യുടെ ചരിത്രത്തിലുടനീളം ഖുര്‍ആന്‍ പരാമര്‍ശിക്കുന്നത്. അദ്ദേഹത്തന്റെ നേതൃത്വവും (അല്‍ബഖറ: 124), കഅ്ബ പോലും മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടിയുള്ളതാണ് (ആലു ഇംറാന്‍: 96,97). കര്‍മ്മ ശാസ്ത്രത്തില്‍ ഇസ്‌ലാമിലെ എല്ലാ ആരാധനാ കര്‍മ്മങ്ങളും നിര്‍ബന്ധമാകുന്നതിന്  ‘മുസ്‌ലിമായിരിക്കുക”എന്നത് അനിവാര്യ ഘടകമായി അംഗീകരിക്കപ്പെട്ടിരിക്കെ, ഹജ്ജ് എന്ന് ബാധ്യതയെ പ്രതിപാദിക്കുമ്പോള്‍ ഖുര്‍ആന്‍ ‘അന്നാസ്’ എന്നാണ് പ്രയോഗിച്ചിട്ടുള്ളത്. അതിനാല്‍ ഈ വിളി സമുദായത്തിന്റെ നാല് ചുമരുകളില്‍ തട്ടി തീര്‍ന്നുപോകേണ്ടതല്ല, അതിനപ്പുറം മാനവകുലത്തിന്റെ എല്ലാ സീമകളിലും അത് പ്രതിധ്വനിക്കേണ്ടതുണ്ട്. അവരിലേക്ക് അതെത്തുന്നത് ഇസ്‌ലാം അവരുടെ അടഞ്ഞ കണ്ണുകള്‍ക്ക് വെളിച്ചം നല്‍കുമ്പോള്‍ മാത്രമാണ്.

കഅ്ബ നിര്‍മ്മാണത്തിന് ശേഷം അദ്ദേഹം നടത്തിയ പ്രാര്‍ത്ഥനയും ഇസ്‌ലാമിക പ്രബോധനത്തെയും അതിന്റെ നൈരന്തര്യത്തെയും ഉള്‍ക്കൊള്ളുന്നുണ്ട്. ‘നാഥാ, അവര്‍ക്ക് നിന്റെ ആയത്തുകള്‍ പാരായണം ചെയ്തു കേള്‍പ്പിക്കുന്ന, വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിച്ച് കൊടുക്കുന്ന, അവരെ സംസ്‌കരിക്കുന്ന ഒരു പ്രവാചകനെ അവരില്‍ നിന്നു തന്നെ നീ നിയോഗിക്കേണമേ. നിസ്സംശയം നീ പ്രതാപിയും യുക്തിജ്ഞനും തന്നെ.’ (അല്‍ ബഖറ:129).

ഈ പ്രാര്‍ത്ഥനയുടെ മറുപടിയെന്നോണമാണ് മുഹമ്മദ് നബി (സ) മക്കയില്‍ നിയോഗിതനാവുന്നത്. ഇബ്രാഹീം നബി(അ)യെ പോലെ മുഹമ്മദ് നബിയുടെ ജീവിതത്തിലെയും അവസാനത്തെ പ്രസ്താവ്യമായ സംഭവം അദ്ദേഹത്തിന്റെ ഹജ്ജാണ്. കഅ്ബ നിര്‍മ്മാണവും ഹജ്ജിനുവേണ്ടിയുള്ള വിളമ്പരവും ഇബ്രാഹീം നബി(അ)യുടെ ദൗത്യ നിര്‍വ്വഹണത്തിന്റെ പൂര്‍ത്തീകരണമാണെന്ന് ദ്യോതിപ്പിക്കുന്നത് പോലെ കാലക്രമത്തില്‍ ഹജ്ജില്‍ കടന്നുകൂടിയ അനാചാരങ്ങളില്‍ നിന്ന് അതിനെ ശുദ്ധീകരിച്ചുകൊണ്ടും അനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിച്ചുകൊണ്ടുമുള്ള ഹജ്ജ് നിര്‍വ്വഹിച്ച് മുഹമ്മദ് നബി(സ)യുടെ ദൗത്യവും പൂര്‍ത്തീകരിക്കപ്പെടുന്നതായി നമുക്ക് കാണാം. ഇരുപത്തിമൂന്ന് വര്‍ഷത്തെ തന്റെ പരിശ്രമം ഹജ്ജിന്റെ പുനഃസ്ഥാപനവും നവോത്ഥാനവും ലക്ഷ്യമാക്കിയായിരുന്നു എന്ന പ്രതീതിയാണ് അവിടെ സൃഷ്ടിക്കപ്പെടുന്നത്. അഥവാ സമര്‍പ്പണത്തെ മാത്രമല്ല രണ്ട് പ്രവാചകന്‍മാരുടെയും പ്രബോധനദൗത്യത്തെക്കൂടി ഹജ്ജ് പ്രതിനിധീകരിക്കുന്നു എന്നര്‍ത്ഥം.

ഇബ്രാഹീം നബി(അ)യുടെ പ്രാര്‍ത്ഥനയിലൂടെ മുഹമ്മദ് നബി(സ)യിലെത്തിച്ചേര്‍ന്ന പ്രബോധന ദൗത്യം ഹജ്ജില്‍ വെച്ച് അദ്ദേഹം മുസ്‌ലിം സമൂഹത്തിന് ഔദ്യോഗികമായി കൈമാറുകയും ചെയ്തു. തന്റെ ജീവിതത്തിന് സാക്ഷ്യംവഹിച്ച് അതുള്‍ക്കൊണ്ടവര്‍ അല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ എത്തിച്ചു കൊടുക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണത്തിന്റെ ഉള്ളടക്കം. അങ്ങനെ കഅ്ബയുടെ നിര്‍മ്മാണവും ഹജ്ജിന്റെ ഉത്ഭവവും നവോത്ഥാനവും പ്രവാചകദൗത്യത്തന്റെ കൈമാറ്റവേദിയായിമാറുകയാണ്. ഈ ആശയം ധ്വനിപ്പിക്കുന്നതാണ് ഇബ്രാഹീം നബി(അ)യുടെ മില്ലത്തിനെയും മുഹമ്മദ് നബി(സ)ടെയും മുസ്‌ലിം സമൂഹത്തിന്റെയും ഉത്തരവാദിത്വത്തെയും പരസ്പരം ബന്ധിപ്പിച്ചു കൊണ്ടുള്ള സൂറ. ഹജ്ജി(78)ലെ പരാമര്‍ശം. ഇബ്രാഹീം നബി(അ)യില്‍ നിന്ന് ഇസ്മാഈല്‍ നബി(അ)യിലൂടെ മൂഹമ്മദ് നബി(സ)യിലേക്കും പിന്നീട് മുസ്‌ലിം ഉമ്മത്തിലേക്കും ഇസ്‌ലാമിക പ്രബോധന ദൗത്യം കൈമാറ്റം ചെയ്യപ്പെട്ട ചരിത്രമാണ് ഹജ്ജിന്റെയും കഅ്ബയുടെയും ചരിത്രം. തുടര്‍ന്നും ഈ ദൗത്യത്തിന്റെ കൈമാറ്റം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. ഹാജിമാര്‍ പാപരഹിതരായി തിരിച്ചു വരിക എന്നതുമാത്രമല്ല സംഭവിക്കേണ്ടത്. സമുദായത്തിന്റെ ബാധ്യത നിര്‍വ്വഹിക്കാനാവശ്യമായ പുതുജീവന്‍ ആര്‍ജ്ജിച്ചെടുത്ത് കരുത്തുള്ള പ്രബോധകന്‍മാരായി അവര്‍ മടങ്ങണം. അങ്ങനെ ഓരോ ഹജ്ജും ലോകത്തിന് വെളിച്ചം നല്‍കുന്ന ഊര്‍ജ്ജ സ്രോതസ്സായി മാറണം. അങ്ങനെയാണ് നിര്‍ജ്ജീവമായ കല്ലുകള്‍ കൊണ്ട് കെട്ടിപ്പടുത്ത കഅ്ബ മന്ദിരം ‘ലോകര്‍ക്ക് അനുഗ്രഹവും സന്‍മാര്‍ഗ്ഗവു’മായിത്തീരുന്നത് (ആലു ഇംറാന്‍:96).

കഅ്ബയുടെ സമീപത്ത് ഇബ്രാഹീം നബി(അ) തന്റെ സന്താനപരമ്പരയില്‍ ഒരു വിഭാഗത്തെ താമസിപ്പിക്കുന്നതായി ഖുര്‍ആന്‍ പ്രതിപാദിക്കുന്നു. അതുവരെ ജനവാസമില്ലാത്ത ആ മരുപ്രദേശത്ത് തൗഹീദിന്റെ തണലില്‍ ഇതര സ്വാധീനങ്ങളില്‍ നിന്ന് മുക്തമായ ഒരു നാഗരികതക്ക് ശിലാസ്ഥാപനം നടത്തുകയായിരുന്നു അതിലൂടെ അദ്ദേഹം ചെയ്തത്. ബഹുദൈവത്വത്തിന്റെ എല്ലാ രൂപ ഭാവങ്ങളെയും നിരാകരിക്കുന്നതാകണം ആ നാഗരികത എന്നതോടൊപ്പം നിര്‍ഭയത്വമുള്ള സാമൂഹികാവസ്ഥയും അതിന്റെ അവിഭാജ്യ ഘടകമായിരിക്കണം. ആ പ്രദേശത്തിന് വേണ്ടി നടത്തിയ ഇബ്രാഹീം നബി(അ)യുടെ പ്രാര്‍ത്ഥനയില്‍ ഈ രണ്ട് ഭാവങ്ങളും പരാമര്‍ശിച്ചത് കാണാം (ഇബ്രാഹീം:35). തല്‍ഫലമായി അല്ലാഹു മക്കയെ നിര്‍ഭയമായി ജീവിക്കാവുന്ന നാടാക്കിയതും ആ സമാധാനന്തരീക്ഷം അവിടുത്തുകാര്‍ അനുഭവിച്ചതായും വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട് (അല്‍ ഖസ്വസ്:57, അല്‍ അന്‍കബൂത്ത്:67, ഖുറൈശ്:3,4). ആ പ്രദേശത്തും കഅ്ബ മന്ദിരത്തിലും ഒരാളും അക്രമിക്കപ്പെടാന്‍ പാടില്ല. ആ പരിശുദ്ധ പ്രദേശത്ത് മനുഷ്യന്‍ മാത്രമല്ല ജീവജാലങ്ങളും സസ്സ്യങ്ങളും മരങ്ങളും നശിപ്പിക്കപ്പെടരുത്. ആ നാഗരികതയില്‍ സത്യവിശ്വാസികളുടെ മൗലികാവകാശങ്ങള്‍ മാത്രം സംരക്ഷിക്കപ്പെട്ടാല്‍ മതിയാവുകയില്ല. കടുത്ത ദൈവനിഷേധിയുടെയും ഭൗതികമായ ആവശ്യങ്ങള്‍ അവിടെ നിവര്‍ത്തിക്കപ്പെടണം(അല്‍ ബഖറ:126).

ഹജ്ജ് നിര്‍വ്വഹിക്കപ്പെടുന്ന ഈ പ്രദേശം മാത്രമല്ല അതുമായി ബന്ധപ്പെട്ട നാല് മാസങ്ങളും യുദ്ധം നിഷിദ്ധമായ മാസമായി പ്രഖ്യാപിക്കപ്പെട്ടു. ലോകത്തിലെ എല്ലാ മേഖലിയിലും ആ മാസങ്ങളില്‍ സമാധാനാന്തരീക്ഷം സ്ഥാപിക്കപ്പെടണം. ഹറമില്‍ സ്ഥാപിക്കപ്പെടുന്ന നിര്‍ഭയാവസ്ഥ ലോകത്തോളം വിശാലമാക്കുകയാണ് ഈ മാസങ്ങളുടെ പരിശുദ്ധി പ്രഖ്യാപനത്തിലൂടെ സംഭവിക്കുന്നത്. ഇസ്‌ലാം പ്രതിനാധാനം ചെയ്യുന്ന നാഗരികതയുടെ മൗലിക സ്വഭാവമാണിത്. ലോകത്തെ ഭീകരവിരുദ്ധരായി ചമയുന്ന ഏതു സംഘത്തിനാണ് ഇങ്ങനെയൊരു കാലത്തെയും ദേശത്തെയും നിര്‍ഭയത്വത്തിന്റെ സങ്കേതമായി അവതരിപ്പിക്കാന്‍ കഴിയുക.?

ആരാധന ആത്മീയ പ്രധാനമാണെന്നത് സര്‍വ്വാംഗീകൃതമായ കാര്യമാണ്. എന്നാല്‍ അതേ ആരാധനക്ക് സാമൂഹിക സുരക്ഷതിത്വവമായി വേര്‍പ്പെടുത്താന്‍ കഴിയാത്ത ബന്ധമുണ്ടാവണമെന്ന പാഠം കഅ്ബ പ്രതിനിധാനം ചെയ്യുന്ന ഈ നാഗരികത ഉള്‍ക്കൊള്ളുന്നു. മതത്തില്‍ നിന്നും ആത്മീയതിയില്‍ നിന്നും വേര്‍തിരിഞ്ഞ് സ്ഥാപിക്കപ്പെടുന്നതല്ല സമാധാനം. നിഷ്പക്ഷമായ ചരിത്ര വായന സാക്ഷ്യപ്പെടുത്തുന്ന വസ്തുതയാണിത്. കഅ്ബയെയും അംനി(നിര്‍ഭയത്വം)നെയും പരസ്പരം സമന്വയിപ്പിക്കുന്നതിലൂടെ ഈ വസ്തുത ഊന്നുകയാണ് ഇബ്രാഹീമീ മില്ലത്.

കഅ്ബയിലും പരിസരപ്രദേശത്തും സംരക്ഷിക്കപ്പെടുന്ന മൗലികാവകാശങ്ങള്‍ എല്ലാ കാലത്തേക്കും എല്ലാ പ്രദേശത്തും പവിത്രമാക്കുന്ന പ്രക്രിയയാണ് മുഹമ്മദ് നബി(സ)യുടെ ശരീഅത്തിലുടന്നീളം. പ്രബോധന ദൗത്യം പോലെ ഇബ്രാഹീമീ മില്ലത്തില്‍ നിന്ന് അംനിനെ ഏറ്റെടുത്ത് മുഴുലോകത്തിനുമായി സമര്‍പ്പിക്കുന്നതു കൂടിയായിരുന്നു മുഹമ്മദ് നബി(സ)യുടെ ഹജ്ജ്. ആ നാടിന്, ആ മാസത്തിന്, ആ ഭവനത്തിന് നല്‍കപ്പെടുന്ന പവിത്രത മാനവകുലത്തിന്റെ മുഴുവന്‍പേരുടെയും ജീവന്‍, സമ്പത്ത്, അഭിമാനം എന്നിവക്കും നല്‍കപ്പടണം എന്ന് അദ്ദേഹത്തിന്റെ ഹജ്ജ് ഉദ്‌ഘോഷിച്ചു. അത്തരം ഒരു സാമൂഹിക ഘടന സ്ഥാപിക്കാനുള്ള അവബോധം സൃഷ്ടിക്കപ്പെടുമ്പോളാണ് കഅ്ബയും ഹജ്ജും മുസ്‌ലിം ഉമ്മത്തിന്റെ ഹൃദയവും തുടിപ്പുമായി മാറുന്നത്. സമകാലിക ലോകത്ത് ഏറെ പ്രസക്തമായ ഈ പരിവര്‍ത്തനത്തിന്‌ വേണ്ടി പരീക്ഷണങ്ങളെ അതിജീവീക്കാന്‍ സാധിക്കുമ്പോള്‍ ഇബ്രാഹീമിന്റെ ഇമാമത്ത് ഉമ്മത്ത് അനന്തരമെടുക്കുക തന്നെ ചെയ്യും. മറിച്ചാണെങ്കില്‍, ഉത്തരാവാദിത്ത ലംഘനം നടത്തിയവര്‍ക്ക് അത് നല്‍കപ്പെടുകയില്ല. ‘ഇബ്രാഹീമിനെ അദ്ദേഹത്തിന്റെ നാഥന്‍ ചില കല്‍പനകള്‍കൊണ്ട് പരീക്ഷിച്ച സന്ദര്‍ഭം ഓര്‍ക്കുക. അദ്ദേഹം അതൊക്കെയും പൂര്‍ണ്ണമായും നിര്‍വ്വഹിച്ചു. അപ്പോള്‍ അല്ലാഹു അരുളി: ‘നിന്നെ ഞാന്‍ ജനങ്ങളുടെ നേതാവാക്കിയിരിക്കുന്നു.’ ഇബ്രാഹീം ആവശ്യപ്പെട്ടു. ‘എന്റെ മക്കളെയും’. അല്ലാഹു അറിയിച്ചു: ‘എന്റെ വാഗ്ദാനം അക്രമികള്‍ക്ക് ബാധകമല്ല'(അല്‍ ബഖറ).’

Prev Post

മക്കയുടെ മാതാവ്

Next Post

ഹജ്ജ് കാലത്തെ സഹായഹസ്തങ്ങൾ

post-bars

Related post

You cannot copy content of this page