
മദീനയിലെ ഹറം
മക്കയിലെ ഹറമിലേതുപോലെ തന്നെയാണ് മദീനയിലെയും ഹറം. അവിടെ മൃഗങ്ങളെ വേട്ടയാടുന്നതും ചെടിമുറിക്കുന്നതും നിഷിദ്ധമാണ്. കിഴക്കും പടിഞ്ഞാറുമുള്ള കറുത്ത കല്ല് നിറഞ്ഞ പ്രദേശങ്ങൾക്ക് മധ്യേയുള്ള പ്രദേശമാണ് മദീനയിലെ ഹറം. വടക്കുഭാഗത്ത് ഉഹ്ദിനടുത്തുള്ള ഥൗർ പർവ്വതത്തിനും മീഖാത്തിനടുത്തുള്ള ഐർ പർവ്വതത്തിനും ഇടയ്ക്കായി പന്ത്രണ്ട് മൈൽ നീണ്ടുകിടക്കുന്ന ഭൂഭാഗമാണ് മദീനയിലെ ഹറം. നബി (സ) പറഞ്ഞതായി ജാബിറുബ്നു അബ്ദില്ല (റ) ഉദ്ധരി ക്കുന്നു.
إن إبراهيم حرم مكة وإني حرمت المدينة ما بين لابتيها لا يقطع عضاها ولا يصاد صيدها (مسلم)
(ഇബ്രാഹിം നബി മക്കയെ പവിത പ്രദേശമായി പ്രഖ്യാപിച്ചു. ഞാൻ മദീനയെ പവിത പ്രദേശമായി പ്രഖ്യാപിക്കുകയാണ്. അവിടത്തെ രണ്ട് കർ ഭൂമി കൾക്കിടയ്ക്കുള്ള പ്രദേശം, അവിടത്തെ മുൾച്ചെടികൾ മുറിക്കുകയോ മൃഗങ്ങളെ വേട്ടയാടുകയോ ചെയ്യുന്നത്.)
മദീനയിലെ ഹറമിൽ വേട്ടയും മരം മുറിയും നിഷിദ്ധമാണ്. ഇപ്രകാരം ചെയ്താൽ മക്കയിലെ ഹറമിലേതുപോലെ പ്രായശ്ചിത്തമില്ല. അതിന്റെ പാപം അവൻ വഹിക്കണം. അത്രമാത്രം.
മക്കയിലേയും മദീനയിലേയും ഹറമുകൾക്കു പുറമെ ലോകത്തൊരിടത്തും മറ്റൊരു (ഹറം) പവിത്രപ്രദേശമില്ല.
മക്കയിലും മസ്ജിദുൽ ഹറാമിലും പ്രവേശിക്കുമ്പോൾ അഭികാമ്യമായ കാര്യങ്ങൾ
1. കുളിക്കൽ
2. മക്കയിൽ പ്രവേശിക്കുന്നത് കദാഅ് എന്ന കുന്നിന്റെ ഭാഗത്തു കൂടിയാവുക.
3. യാത്രാ ഭാണ്ഡവും മറ്റും സുരക്ഷിത സ്ഥലത്ത് വെച്ചതിന് ശേഷം ബാബുബനൂശൈബ എന്ന പേരിലുള്ള ബാബുസ്സലാമിലൂടെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുക. അപ്പോൾ ഇങ്ങനെ പറയണം:
” أعوذ بالله العظيم، وبوجهه الكريم، وسلطانه القديم من الشيطان الرجيم، بسم الله، اللهم صل على محمد وآله وسلم، اللهم اغفر لي ذنوبي وافتح لي أبواب رحمتك “.
(മഹാനായ അല്ലാഹുവിനോട്, അവന്റെ ഉദാരമഹത്വത്തോട്, അവന്റെ അനാദിയായ ആധിപത്യത്തോട് അഭിശപ്ത പിശാചിൽ നിന്ന് ഞാൻ രക്ഷതേടുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ പ്രവേശിക്കുന്നു. അല്ലാഹുവേ, മുഹമ്മദിനും കുടുംബത്തിനും നന്മയും സമാധാനവും ചൊരിയേണമേ. അല്ലാഹുവേ, എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ എനിക്കു തുറന്നുതരേണമേ!)
5. കഅ്ബയിൽ നോട്ടം പതിഞ്ഞാൽ കൈകളുയർത്തി ഇങ്ങനെ പ്രാർത്ഥിക്കണം.
اللهم زد هذا البيت تشريفا وتعظيما وتكريما ومهابة وزد من شرفه وكرمه ممن حجه أو اعتمره تشريفا وتكريما وتعظيما وبرا. اللهم أنت السلام ومنك السلام فحينا ربنا بالسلام
(അല്ലാഹുവേ, ഈ ഭവനത്തിന് മഹത്വവും വൈശിഷ്ട്യവും ആദരവും ഗാംഭീര്യവും ഏറ്റിയേറ്റി കൊടുക്കേണമേ! ഹജ്ജോ ഉംറയോ നിർവ്വഹിക്കുക വഴി അതിന് മഹത്വവും ആദരവും കല്പിച്ചവർക്കും മഹത്വവും വൈശിഷ്ട്യവും ആദരവും പുണ്യവും വർദ്ധിപ്പിക്കേണമേ! അല്ലാഹുവേ, നീയാണ് രക്ഷ. നിന്നിൽ നിന്ന് മാത്രമാണ് സമാധാനം. അതിനാൽ നാഥാ, രക്ഷയും സമാധാനവും നൽകി ഞങ്ങളെ അഭിവാദ്യം ചെയ്യേണമേ!)
6. തുടർന്ന് ഹജറുൽ അസ് വദിനടുത്ത് ചെന്ന് ബഹളമോ മറ്റുള്ളവർക്കു ശല്യമോ ഉണ്ടാക്കാതെ അതിനെ ചുംബിക്കുക. സാധ്യമായില്ലെങ്കിൽ കൈകൊണ്ട് തൊട്ടുമുത്തുക. അതുമല്ലെങ്കിൽ ദൂരെനിന്ന് അതിനു നേരെ കൈകൊണ്ട് ആംഗ്യം കാണിക്കുക.
7. പിന്നെ ഹജറുൽ അസ്വദിന് നേരെ നിന്ന് ത്വവാഫ് തുടങ്ങുക.
മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചാൽ തഹിയ്യത്ത് നമസ്കാരം സുന്നത്തില്ല. അവിടെ തഹിയ്യത്ത് ത്വവാഫാണ്. എന്നാൽ ഫർദ് നമസ്കാരം നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവിടേക്ക് കടന്നു ചെല്ലുന്നതെങ്കിൽ ആ ഫർദ് നമസ്കാരത്തിൽ പങ്കുകൊള്ളുകയാണ് ചെയ്യേണ്ടത്.