
മദീനാ സന്ദർശനം
മദീനയിലെ നബി(സ)യുടെ പള്ളി സന്ദർശിക്കുന്നതിന് വല്ല പുണ്യവുമുണ്ടോ? എപ്പോഴാണത് സന്ദർശിക്കേണ്ടത്?

പ്രത്യേകം പുണ്യമുണ്ട്. പുണ്യം ഉദ്ദേശിച്ചുകൊണ്ട് യാത്ര ചെയ്യാൻ നബി(സ) അനുവദിച്ച മൂന്നു പള്ളികളിൽ ഒരു പള്ളിയാണത്. മക്കയിലെ മസ്ജിദുൽ ഹറാമും ഫലസ്തീനിലെ മസ്ജിദുൽ അഖ്സായുമാണ് മറ്റ് രണ്ട് പളളികൾ. മസ്ജിദുന്നബവിയുടെ സന്ദർശനം ഏതു സമയത്തും ആകാം.
മസ്ജിദുന്നബവിയിലെയും മസ്ജിദുൽ ഹറാമിലെയും മസ്ജിദുൽ അഖ്സ്വായിലെയും നമസ്കാരത്തിന് മറ്റു പള്ളികളിലെ നമസ്കാരത്തെക്കാൾ ശ്രേഷ്ഠതയുണ്ടോ?

ഉണ്ട്. മസ്ജിദുൽ ഹറാമിലെ നമസ്കാരത്തിന് ഇതര പള്ളികളിലെ നമസ്കാരത്തെക്കാൾ ഒരു ലക്ഷം ഇരട്ടിയും, മസ്ജിദുനബവിയിലെ നമസ്കാരത്തിന് ആയിരം ഇരട്ടിയും, മസ്ജിദുൽ അഖസ്വായിലെ നമസ്കാരത്തിന് അഞ്ഞൂറ് ഇരട്ടിയും ശ്രേഷ്ഠതയുള്ളതായി ഹദീസുകളിൽ വന്നിട്ടുണ്ട്.
സന്ദർശകൻ മസ്ജിദുന്നബവിയിൽ എത്തിക്കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത്?
വലത്തേക്കാൽ ആദ്യം വെച്ച് പ്രവേശിക്കലും താഴെ പറയുന്ന പ്രാർഥന ചൊല്ലലും സുന്നത്താണ്.
بسم الله والصلاة والسلام على رسول الله أعوذ بالله العظيم وبوجهه الكريم وبسلطانه القديم من الشيطان الرجيم ، اللهم افتح لي أبواب رحمتك
മസ്ജിദുന്നബവിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ ആദ്യം രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുകയാണോ വേണ്ടത്, അതോ നബി(സ)യുടെ ഖബർ സിയാറത്ത് ചെയ്യുകയോ?
രണ്ട് റക്അത്ത് “തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കുകയാണ് വേണ്ടത്.

“തഹിയ്യത്തുൽ മസ്ജിദ് നമസ്കരിക്കാൻ മസ്ജിദുന്നബവിയിൽ പ്രത്യേകം വല്ല സ്ഥലവുമുണ്ടോ?
“തഹിയ്യത്തുൽ മസ്ജിദ് പള്ളിയിൽ എവിടെ വെച്ചും നിർവഹി ക്കാവുന്നതാണ്. റൗള’ യിൽ വെച്ച് നിർവഹിക്കാൻ കഴി ഞ്ഞാൽ അതാണ് ഉത്തമം. നബി(സ)യുടെ വീടിന്റെയും മിബറിന്റെയും ഇടക്കുള്ള സ്ഥലത്തിനാണ് “റൗള’ എന്നു പറയുന്നത്. നബി(സ)പറയുകയുണ്ടായി:
ما بين بيتي ومنبري روضة من رياض الجنة
(എന്റെ വീടിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലം സ്വർഗത്തോപ്പുകളിൽപ്പെട്ട ഒരു തോപ്പാണ്)
നബി(സ)യുടെ ഖബർ സിയാറത്തിന്റെ ശരിയായ രൂപം എങ്ങനെയാണ്?
തിരുമേനിയുടെ ഖബറിന്റെ നേരെ തിരിഞ്ഞുനിന്നുകൊണ്ട് السلام عليكم يا رسول الله ورحمته وبركاته എന്നു പറയുക. അതിന്റെ കൂടെ السلام عليكم يا نبي الله، السلام عليكم ياخيرة الله في خلقه السلام عليكم ياسيد المرسلين وإمام المتقين، أشهد أنك قد بلغت الرسالة وأديت الأمانة ونصحت الأمة وجاهذت في الله حق جهاده എന്നുകൂടി പറയുകയാണെങ്കിൽ അതിന് വിരോധമില്ല. നബി (സ)യുടെ മേൽ സ്വലാത്ത് ചൊല്ലലും നബി(സ)ക്കുവേണ്ടി പ്രാർഥിക്കലും നല്ലതാണ്.
നബി(സ)യുടെ ഖബർ സിയാറത്തിനുശേഷം എന്ത് ചെയ്യണം?
സിയാറത്ത് കഴിഞ്ഞാൽ അല്പം വലത്തോട്ട് മാറിനിന്നു കൊണ്ട് അബൂബക്ർ സിദ്ദീഖി(റ)ന്നും ഉമറുൽ ഫാറൂഖി(റ)ന്നും സലാം പറയേണ്ടതാണ്. അബ്ദുല്ലാഹിബ്നു ഉമർ(റ)സിയാറത്ത് ചെയ്യുമ്പോൾ
السلام عليك يارسول الله، السلام عليك ياأبابكر السلام عليك يا أنتا
(അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്ക് സലാം; അബൂബക്കറേ, താങ്കൾക്ക് സലാം; എന്റെ പിതാവേ, താങ്കൾക്ക് സലാം) എന്നു പറഞ്ഞുകൊണ്ട് പിരിഞ്ഞുപോകാറായിരുന്നു പതിവെന്ന് ഹദീസുകളിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.
സബി(സ)യുടെ വീടും ഖബറും തൊട്ടുമുത്തുന്നതും അതിനെ ത്വവാഫ് ചെയ്യുന്നതും ശരിയാണോ?
ശരിയല്ല. നബി(സ) ശക്തിയായി വിരോധിച്ച ശിർക്ക് പരമായ സമ്പ്രദായമാണത്.
ചില ആളുകൾ നബി(സ)യുടെ ഖബറിങ്കൽ ദീർഘനേരം നില്ക്കുകയും ഉച്ചത്തിൽ പ്രാർഥിക്കുകയും ചെയ്യാറുണ്ട്. അത് ശരിയാണോ?
ശരിയല്ല. അതിന് യാതൊരടിസ്ഥാനവുമില്ല. നബിയുടെ അടുക്കൽ ശബ്ദം താഴ്ത്തണം എന്ന ഖുർആനിക കല്പനയിൽ, ഖബറിങ്കൽ ശബ്ദം താഴ്ത്തലും ഉൾപ്പെടും എന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
മസ്ജിദു ഖുബായിൽ പോയി നമസ്കരിക്കുന്നതിന് വല്ല പ്രത്യേകതയുമുണ്ടോ?

മദീനയിൽ ആദ്യമായി നിർമിക്കപ്പെട്ട പള്ളിയാണ് മസ്ജിദു ഖുബാ, നബി(സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോയപ്പോൾ ആദ്യം നാലുദിവസം ഇറങ്ങിത്താമസിച്ചത് ഖുബായിലായിരുന്നു. അതിനിടയിൽ അവിടെ ഒരു പള്ളി നിർമിക്കുകയുണ്ടായി. അതാണ് മസ്ജിദു ഖുബാ, തഖ് വയിന്മേൽ പടുത്തുയർത്തപ്പെട്ട പള്ളി’ എന്ന് ഖുർആൻ അതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
മദീനയിലുള്ളവർക്ക് ആ പള്ളി സന്ദർശിക്കലും അവിടെ പോയി രണ്ടു റക്അത്ത് നമസ്കരിക്കലും സുന്നത്താണ്. നബി(സ) കാൽനടയായും വാഹനപ്പുറത്ത് കയറിയും മസ്ജിദു ഖുബായിലേക്ക് പോയിരുന്നതായും അവിടെ നമസ്കരിച്ചിരുന്നതായും ഹദീസുകളിൽ വന്നിട്ടുണ്ട്.
മസ്ജിദുന്നബവിയും മസ്ജിദു ഖുബായും കൂടാതെ മദീനയിൽ സന്ദർശിക്കൽ സുന്നത്തായ മറ്റു വല്ല സ്ഥലവുമുണ്ടോ?

ഉണ്ട് “ജന്നത്തുൽ ബഖീഉം’ ഉഹുദിലെ രക്തസാക്ഷികളുടെ ഖബറിടവും. മസ്ജിദുന്നബവിയുടെ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഖബറിസ്ഥാനാണ് ‘ജന്നത്തുൽ ബഖീഅ്. നബി(സ) യുടെ പത്നിമാരുടെയും മക്കളുടെയും മൂന്നാം ഖലീഫ ഉസ്മാൻ(റ)ന്റെയും മിക്ക സ്വഹാബിമാരുടെയും ഖബറുകൾ അവിടെയാണുള്ളത്. ഇന്നും മദീനയിലെ പൊതു ശ്മശാനം അതുതന്നെയാണ്.

മദീനയുടെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഉഹുദ് മലയുടെ താഴെയാണ് ഉഹുദിലെ രക്തസാക്ഷികളുടെ ഖബറുകൾ. സയ്യിദുശ്ശുഹദാ ഹസ്രത്ത് ഹംസ(റ) അടക്കം എഴുപതോളം സഹാബിമാരാണ് അവിടെ ഖബറടക്കം ചെയ്യപ്പെട്ടിട്ടുള്ളത്.
ഖബർ സിയാറത്തിന്റെ സുന്നത്തായ രൂപം എന്താണ്?
ഖബറിൽ മറവ് ചെയ്യപ്പെട്ടവർക്ക് സലാം പറയുകയും അവർക്കും അവരെ സന്ദർശിക്കുന്നവർക്കും വേണ്ടി അല്ലാഹുവോട് പ്രാർഥിക്കുകയുമാണ് ഖബർ സിയാറത്ത്.

ഖബർ സിയാറത്ത് ചെയ്യു മ്പോൾ.
السلام عليكم ياأهل الديار من المؤمنين، والمسلمين، وإنا إن شاء الله بكم لأجفون، نسأل الله لنا ولكم العافية
(മുഅ്മിനുകളും മുസ്ലിംകളുമായി ഈ വീടുകളിൽ കഴിയുന്നവരേ, നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ! അല്ലാഹു ഉദ്ദേശിക്കുമ്പോൾ ഞങ്ങളും നിങ്ങളോട് ചേരുന്നതാണ്. ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യത്തിനുവേണ്ടി ഞങ്ങൾ അല്ലാഹുവോട് പ്രാർഥിക്കുന്നു) എന്ന് പറയാൻ നബി(സ) സഹാബിമാരെ പഠിപ്പിച്ചിരുന്നതായി ഇമാം മുസ്ലിം ഉദ്ധരിച്ച ഒരു ഹദീസിൽ വന്നിട്ടുണ്ട്. നബി(സ) മദീനയിലെ ഖബറിടങ്ങളുടെ അടുത്തുകൂടി നടന്നുപോകു മ്പോൾ അവയ്ക്കുനേരേ തിരിഞ്ഞുകൊണ്ട്
السلام عليكم ياأهل القبور يغفر الله لنا ولكم أنتم سلفنا ونحن بالآثر
(ഖബ്റിലുള്ളവരേ, നിങ്ങൾക്ക് രക്ഷയുണ്ടാവട്ടെ! അല്ലാഹു ഞങ്ങൾക്കും നിങ്ങൾക്കും പൊറുത്തുതരുമാറാകട്ടെ നിങ്ങൾ ഞങ്ങളുടെ മുമ്പേ പോയവരാണ്. ഞങ്ങൾ പിന്നിൽ വരുന്നുണ്ട് എന്നു പറഞ്ഞതായി അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തിർമിദി ഉദ്ധരിച്ചിട്ടുണ്ട്.
ഖബർ സിയാറത്തിന്റെ പ്രധാന ലക്ഷ്യം എന്താണ്?
സന്ദർശകന്ന് പരലോകസ്മരണ ഉണ്ടാകുക. നബി(സ) ഒരിക്കൽ പറയുകയുണ്ടായി “ഞാൻ നിങ്ങളോട് ഖബ്ർ സിയാറത്ത് വിലക്കിയിരുന്നു. എന്നാൽ, ഇനി നിങ്ങൾ ഖബർ സിയാറത്ത് ചെയ്യുക. കാരണം, അത് നിങ്ങളിൽ പരലോകസ്മരണ ഉണ്ടാക്കുന്നതാണ്.